പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദർശനവും ലൈംഗീകചേഷ്ടയും കാട്ടിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് അറസ്റ്റിലായത്. കോന്നി ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു.
കഴിഞ്ഞമാസം 27-ന് രാവിലെ 7.45 ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരളത്തിൽ പലസ്ഥലങ്ങളിൽ കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നൽകുന്ന പ്രതി പണം വാങ്ങി തിരികെ പോകുംവഴി പുനലൂരിലേക്കുളള വഴി ചോദിച്ചാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൂടൽ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ ,ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് ,സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻറ് ചെയ്തു






