അമ്പലപ്പുഴ: പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളിൽ ഒന്നായ ആഴി ബലി ഞായറാഴ്ച നടക്കും. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നി കൂണ്ഡം തീർത്ത് തൂമ്പാ ചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം തൂമ്പാച്ചട്ടം പഴുത്തു ചുമക്കുന്ന അവസരത്തിൽ ഉറഞ്ഞു തുള്ളി വെറും കൈകളാൽ എടുത്ത് പള്ളിപ്പന്തലിനു മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണിത്.
ആഴി ബലിക്ക് മുൻപായി ശാസ്താം പുറപ്പാട് നടക്കും. തൻ്റെ പിതാവായ പരമശിവൻ ആദ്യമായി നടത്തിയ പള്ളിപ്പാനയിൽ ശാസ്താവ് ദർശനം നടത്തിയ ഓർമ്മകൾ പങ്കുവച്ച് തകഴി ശാസ്താവ് പള്ളിപ്പാന ദർശനത്തിന് എത്തുന്നു എന്ന വിശ്വാസത്തിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനത്തിൽ തകഴിക്ഷേത്രത്തിൽ നിന്നും കുടവരുന്ന ചടങ്ങ് ഇപ്പോഴും ആചാര പൂർവ്വം നടക്കുന്നു.
പള്ളിപ്പാനയുടെ ഏഴാം ദിനമായ ശനിയാഴ്ച നൂറും പാലും, ഓത്ത്, മുറോത്ത്, പാനപിടുത്തം, പാനയടി, കാലൻ പുറപ്പാട്, കാളി കൂടം തുള്ളൽ എന്നീ ചടങ്ങുകൾ നടന്നു.രാവിലെ കോയ്മ വടിയിൽ ദേവ ചൈതന്യം പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ച ശേഷം സർപ്പ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നൂറും പാലും നടന്നു. ഉച്ചക്കു ശേഷം പാനപിടുത്തവും പാനയടിയും നടന്നു. രാത്രിയിൽ കാലൻ പുറപ്പാട് നടന്നു.
യമദേവൻ ആദ്യ പള്ളിപ്പാന ദർശിക്കാൻ എത്തിയ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് കാലൻ പുറപ്പാട്. അവകാശി ഗണകൻ പാളയിൽ എഴുതിയ കോലം മുഖത്ത് വച് കെട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ യജ്ഞ വേദിയിൽ എത്തി കുമ്പളങ്ങ മുറിച്ച് ബലി അർപ്പിച്ചു. പടയണി കലാകാരനും ഫോക്ക് ലോർ അക്കാദമി അവാർഡു ജേതാവുമായ ചെങ്ങന്നൂർ മുണ്ടൻ കാവ് സ്വദേശി ദിലീപ് ഗോപിനാഥാണ് കാലൻ കോലം എടുത്തത്.
കാലൻ പുറപ്പാടിനു ശേഷം കാളി കൂടം തുള്ളൽ നടന്നു. ശത്രു സംഹാര കർമ്മങ്ങളുടെ ഭാഗമായി ബാധകളെ ആവാഹിച്ചിരുത്തി ബലി പൂജകൾ ചെയ്യുന്നതാണ് ഈ ചടങ്ങ്. ചടങ്ങിൻ്റെ ഭാഗമായി ആറുകുടിലുകൾക്ക് മുമ്പിലും കുല വാഴകൾ നാട്ടി പാലക്കൊമ്പ്, ഇലഞ്ഞിത്തൂപ്പ്, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ച് കളിഞ്ഞട്ടു മാതൃകയിൽ കാളി കൂടങ്ങൾ നിർമ്മിച്ച് കൂത്താടികൾ പൂജ ചെയ്തു ബലി അർപ്പിച്ചു. ആവേശം കയറിയ കൂത്താടികൾ കാളി കൂടങ്ങൾ എടുത്ത് ഉറഞ്ഞു തുള്ളി.






