തിരുവല്ല: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു നിരണം ഭദ്രാസനാഭിമുഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ വിപുലമായ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ലയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സെന്റ് ജോൺസ് കത്തീഡ്രലിൽ എത്തുന്ന ശ്രേഷ്ഠ ബാവയെ, അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് മോർ കുറിലോസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, (തുമ്പമൺ ഭദ്രാസനം) മാത്യുസ് മോർ തേവോദോസിയോസ്, (കൊല്ലം ഭദ്രാസനം) കുറിയാക്കോസ് മോർ ഗ്രീഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് (ക്നാനായ ഭദ്രാസനം) എന്നീ മെത്രാപ്പോലിത്തന്മാരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെൻ്റ് ജോൺസ് കത്തീഡ്രലിൽ നിന്നും സ്വീകരണ ഘോഷയാത്ര പുറപ്പെട്ട് തിരുവല്ല നഗരസഭാ കാര്യാലയത്തിൽ എത്തും. നഗരസഭയും, പൗര സമൂഹവും ചേർന്ന് ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് അമ്പിളി ജംഗ്ഷനിൽ നിന്ന് ബാവയെ സ്വീകരിച്ച് കാവുംഭാഗം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് ആനയിക്കും.
വൈകിട്ട് 3.30ന് അനുമോദന സമ്മേളനം നടക്കും. നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കുറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. യോഗം മാർത്തോമ്മാ സഭാ അധ്യക്ഷൻ റവ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തും. ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് അദ്ധ്യക്ഷൻ റവ. സാമുവേൽ മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും, മലങ്കര കത്തോലിക്കാ സഭയുടെ തോമസ് മോർ കുറിലോസ് മെത്രാപ്പോലീത്തയും അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.
ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, ഫാ. റജി മാത്യൂ, ഫാ. മാത്യൂസ് കാവുങ്കൽ, ലാബി ചെറിയാൻ എന്നിവർ അറിയിച്ചു.