അമ്പലപ്പുഴ: പന്ത്രണ്ടാണ്ടിൻ്റെ പുണ്യം പകർന്ന് പള്ളിപ്പാന നാളെ സമാപിക്കും. പള്ളിപ്പാനയുടെ സമാപന ദിവസമായ ഞായറാഴ്ച പുറക്കളത്തിൽ ഗുരുതിക്ക് ശേഷം കോയ്മ വടിയിൽ കെട്ടിയ കാപ്പ് അഴിച്ച്, പള്ളിപ്പാന ഫലം പറഞ്ഞ്, കുഴിയിൽ നിന്നും കോഴിയെ പുറത്തടുത്ത ശേഷം കോയ്മ വടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ദേവ ചൈതന്യം തിരികെ ആവാഹിക്കുന്നതോടെ പകൽ പതിനൊന്നു മണിക്ക് പള്ളിപ്പാന ചടങ്ങുകൾ പൂർത്തിയാകും.
രാവിലെ ക്ഷേത്രത്തിൽ നിന്നും കോയ്മവടിയിൽ ദേവ ചൈതന്യം പള്ളി പന്തലിലേക്ക് എഴുന്നള്ളിച്ച ശേഷം പള്ളിപ്പന്തലിനു മുന്നിൽ ഇലയിട്ട് ക്ഷേത്രക്കുളത്തിൽ കുളിച്ചു വരുന്ന ഒരു പുറനാടിയെ ഇലയിൽ തെക്കുവടക്കു കിടത്തി ബലി നൽകുന്നു എന്ന സങ്കല്പത്തിൽ കുമ്പളങ്ങ വെട്ടും. തുടർന്ന് പുറനാടിയെ ഇറക്കുടി കളത്തിന് തെക്കുഭാഗത്തുള്ള സ്ഥലത്ത് കൊണ്ടുപോയി കുലവാഴനാട്ടി നവ ഖന്ധം തീർത്ത് പൂജ നടത്തി കുമ്പളങ്ങ വെട്ടി ഗുരുതി നടത്തും.
ഗുരുതിക്ക് ശേഷം തിരികെ പള്ളിപ്പന്തലിൽ എത്തി കോയ്മ വടിയിൽ കെട്ടിയ കാപ്പുകൾ അഴിക്കും. അഴിച്ച കാപ്പുകൾ രണ്ടാം ദിവസത്തിൽ രക്ഷകലശ പൂജയുടെ ഭാഗമായി മേൽശാന്തി പൂജിച്ചു വച്ച കലശക്കുടത്തിൽ നിക്ഷേപിക്കും. തുടർന്ന് കലശക്കുടത്തിൽ നിന്നും മേൽശാന്തി ഒരു ദ്രവ്യം എടുക്കും. കലശക്കുടത്തിൽ നിന്നും ലഭിക്കുന്ന ദ്രവ്യത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിപ്പാനയുടെ ഫലം വെളിപ്പെടുത്തും.
അതിനു ശേഷം ഭീഷ്മരൂപം മാറ്റി കുഴിയിൽ നിന്നും മൂന്നാം നാൾ നിക്ഷേപിച്ച വാണാൾ കോഴിയെ പുറത്തെടുക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടി യോടെ കോയ്മ വടി പള്ളിപ്പന്തലിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് കോയ്മവടിയിൽ നിന്നും ദേവ ചൈതന്യം തിരികെ ബിംബത്തിലേക്ക് ആവാഹിക്കുന്നതോടെ പള്ളിപ്പാന ചടങ്ങുകൾക്ക് പരിസമാപ്തി ആകും.
അതിവിശിഷ്ടവും ദർശന പ്രാധാന്യമേറിയതുമായ ചടങ്ങുകൾക്ക് ശനിയാഴ്ച യജ്ഞ വേദി സാക്ഷ്യം വഹിച്ചു. പതിനാലാം ദിവസമായ ശനിയാഴ്ച മധു എഴുന്നള്ളത്ത്, ഭൈരവിക്കോലം, വലിയ അടവി, വലിയ കൂമ്പു ബലി എന്നീ ചടങ്ങുകൾ നടന്നു. വൈകുന്നേരം ആറു മണിക്ക് അമ്പനാട്ട് ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്നും അമ്പനാട്ടു പണിക്കൻ ശശിധരപ്പണിക്കർ വൃതം നോറ്റ് ശേവരിച്ച മധു വുമായിപരിവാര സമേതം എഴുന്നള്ളി മധു പള്ളിപ്പന്തലിന് മുമ്പിൽ സമർപ്പിച്ചു.
തുടർന്ന് മഹാദേവന് നിവേദിക്കുന്നതിനായി മധു കൂത്താടികൾ പള്ളിപ്പന്തലിൽ നിന്നും എടുത്ത് വലിയ കൂമ്പു ബലിക്കായി സ്ഥാപിച്ചിട്ടുള്ള കൂമ്പുകളിൽ മദ്ധ്യ ഭാഗത്തെ കൂമ്പിനു ചുവട്ടിൽ വച്ചു. തുടർന്ന് കാളിയും ഭാരികനും വരവ് യജ്ഞവേദിയിൽ എത്തി. അമ്പലപ്പുഴ ഗണകൻ്റെ തറവാടായ ആമയിട കാട്ടുവേലിക്കകത്തു നിന്നും പുറപ്പെട്ട പാളയിൽ എഴുതിയ ഭൈരവി കോലമാണ് എഴുന്നള്ളിയത്. പഴയ കാല ഓർമ്മകളിൽ കത്തിച്ച ചൂട്ടുകറ്റകളുടെ വെളിച്ചത്തിലാണ് എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്ത് പള്ളിപ്പന്തലിലെത്തി കുമ്പളങ്ങ മുറിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.






