തിരുവനന്തപുരം : മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ നേട്ടം.
800-ൽ പരം വാഹങ്ങളാണ് ഗതാഗത വകുപ്പ് മകര ദിവസ വിളക്ക് ദിവസം ക്രമീകരിച്ചത്. ശുചിത്വമിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും മാലിന്യ നിർമാർജനത്തിൻ സ്തുത്യർഹമായ സേവനം നൽകി. പതിനെട്ടാം പടി കടന്ന് ഒരു മിനിട്ടിൽ 85 മുതൽ 90 പേർ വരെ കേറി എന്നത് പോലീസിന്റെ മികവാണ്. കാനന പാതയിലൂടെ ഭക്തർക്ക് സുഗമമായ യാത്ര ഒരുക്കാൻ വനം വകുപ്പ് ശ്രദ്ധിച്ചു, മന്ത്രി പറഞ്ഞു.ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയ തീർഥാടന കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മണ്ഡലകാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ വകുപ്പുകൾക്കുള്ള ഉപഹാരങ്ങൾ വകുപ്പ് മേധാവികൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
എം എൽ എമാരായ പ്രമോദ് നാരായൺ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ഡിജിപി ഷേഖ് ദർവേഷ് സാഹിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം വകുപ്പ് ടി വി അനുപമ സ്വാഗതമാശംസിച്ചു.