കൊച്ചി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേരത്വവും, സോഷ്യലിസവും എടുത്ത് കളയണമെന്ന് മുറവിളി ഉയരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭംഗങ്ങളായ നിയമ വിദഗ്ധർ പങ്കെടുത്ത ജൂറിസ്റ്റ്കോൺ 2025 പാലാരിവട്ടം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിയുകയായിരുന്നു സഭാധ്യക്ഷൻ.
നികുതി നൽകുക വോട്ടു നൽകുക എന്നത് മാത്രമല്ല തിരുത്തൽ ശക്തിയാകാനും പൗരസമൂഹത്തിന് കഴിയണം. രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന പ്രവണത ഭൂഷണമല്ല. സംവരണവും, സംരക്ഷണവും ഇല്ലാതാക്കുന്ന സ്ഥിതി ആശങ്കാജനകമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ഹൈക്കോടതി മുൻ ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ അലക്സാണ്ടർ ജോർജ്, സോണിയ എം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷത വഹിച്ചു. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം സ്വാഗതം ആശംസിച്ചു. അഡ്വ. തോമസ് പോൾ റമ്പാൻ, ഫാ. ജേക്കബ് കുര്യൻ, ഫാ. സൈമൺ ജോസഫ്, ഫാ. റ്റിജു കെ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.






