ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ പിടികൂടി യുപി പോലീസ്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിച്ച് ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്ന 22 പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ അഞ്ച് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
ഫരീദാബാദിൽ നിന്നാണ് ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി പിടിയിലായത് .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെ പണം നൽകി പ്രലോഭിപ്പിച്ച് ചാരപ്രവർത്തനത്തിനായി ഇയാൾ റിക്രൂട്ട് ചെയ്യുകയായിരുന്നു.സാങ്കേതിക വിദ്യയിൽ അറിവുള്ള യുവാക്കളെയാണ് ഇയാൾ ഈ ശൃംഖലയുടെ ഭാഗമായി ഫരീദാബാദിലേക്ക് എത്തിച്ചത്. സുഹൈൽ മാലിക്, നൗഷാദ് അലി തുടങ്ങിയവരാണ് പാകിസ്താനിലിരുന്ന് ഇവരെ നിയന്ത്രിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനുകൾ, സൈനിക താവളങ്ങൾ,പ്രമുഖ ക്ഷേത്രങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷനുകളും പാകിസ്താനിലെ ഹാൻഡ്‌ലർമാർക്ക് ഇവർ കൈമാറിയതായി പോലീസ് സ്ഥിരീകരിച്ചു. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നൽകിയിരുന്നു. സ്ത്രീകളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
മാർച്ച് 14-ന് സോഹൈൽ മാലിക്, സനെ ഇറം എന്നിവരുൾപ്പെടെയുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ശൃംഖലയെക്കുറിച്ചുള്ള ആദ്യ സൂചനകൾ ലഭിച്ചത്.തുടർന്ന് നടന്ന വ്യാപകമായ തിരച്ചിലിലാണ് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികൾ പിടിയിലായത്.






