ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു. കാരണം വ്യക്തമാക്കാതെയാണ് രാജി പ്രഖ്യാപനം. പദവിയില്‍ മൂന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രാജി. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസിന്റെ രാജി. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നുമാണ് രാജി സംബന്ധിച്ച ആനന്ദ ബോസിന്റെ പ്രതികരണം.
ഗവര്‍ണറുടെ തീരുമാനം ഞെട്ടിച്ചെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്ക് പിന്നിലെന്നും മുഖ്യമന്ത്രി എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചകള്‍ ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു.
ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ ഫെഡറല്‍ ഘടനയുടെ അടിത്തറയെത്തന്നെ തകര്‍ക്കുന്നതുമാണ്. കേന്ദ്രം ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുകയും ജനാധിപത്യ കണ്‍വെന്‍ഷനുകളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.






