പന്തളം: വീടുവിട്ടിറങ്ങിയ 17 കാരിയെ ആൺസുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. 13 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ പന്തളം പോലീസ് സ്റ്റേഷനിൽ സമീപിച്ചു. പലയിടങ്ങളിൽ അന്വേഷിച്ചു ഫലം കാണാതെ വന്നപ്പോഴാണ് പോലീസിൽ വിവരം അറിയിച്ചത്.
എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാപകമായി നടത്തിയ തെരച്ചിലിൽ ഇരുവരെയും ഇന്നുച്ചയോടെ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും, പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് പഴുതടച്ച അന്വേഷണത്തിലൂടെ അതിവേഗം കുട്ടികളെ കണ്ടെത്തിയത്. എസ് ഐ അനീഷ് ഏബ്രഹാം, പോലീസുദ്യോഗസ്ഥരായ ജലജ ,എസ് അൻവർഷാ, ആർ രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
ആൺകുട്ടിയെ കാണാതായതിന് അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ പരിചയത്തിലാവുന്നതും, സൗഹൃദം സ്ഥാപിച്ചതും. പോലീസ് യാത്രക്കിടയിൽ ഫോണിൽ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ഇടയ്ക്ക് ഒരു ഫോൺ ഓണായി, അതിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞപ്പോൾ ഇരുവരും തിരിച്ചുള്ള യാത്രയിലാണെന്ന് വ്യക്തമായി.പരശുറാം എക്സ്പ്രസ്സ് ട്രെയിനിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കുട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.