തൃശൂർ: തൃശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര സ്വദേശി സോമശേഖരൻ്റെ വീട്ടിലാണ് 45 പവൻ സ്വർണം കവർന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മോഷ്‌ടാക്കൾ പുറകുവശത്തെ വീടിൻ്റെ ഗ്രിൽ പൊളിച്ചാണ് അകത്തു കയറിയത്.
ഉറക്കത്തിലായിരുന്ന ഗൃഹനാഥനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. മോഷ്‌ടാക്കൾ മൂന്നുപേരും ഹിന്ദി സംസാരിക്കുന്നവരായിരുന്നു എന്ന് ഗൃഹനാഥൻ പറഞ്ഞു.
വിവരം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. സിസിടിവിയും മറ്റു കാര്യങ്ങളും പരിശോധിച്ച് പ്രതിയെ ഉടനെ പിടികൂടുമെന്നും, എല്ലാ തരത്തിലും ആത്മാർഥമായ സഹകരണം പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഇൻസ്‌പെക്‌ടർ ബിജു സിവി പറഞ്ഞു.
മോഷ്‌ടാക്കൾ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. മോഷണ സമയത്ത് ഗൃഹനാഥൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിനാൽ മോഷണ വിവരം മണിക്കൂറുകൾക്ക് ശേഷമാണ് അറിഞ്ഞതെന്ന് അയൽവാസികൾ പറഞ്ഞു.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുന്നത്.





