അടൂർ: കോട്ടമുകളിൽ വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തുമായുള്ള വാക്കേറ്റത്തിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കസ്റ്റഡിയിലുള്ള ആൺ സുഹൃത്ത് അരുൺ പൊലീസിന് മൊഴി നൽകി. മരിച്ച ഷെഹനയും ഇയാളും തമ്മിൽ അടിപിടി ഉണ്ടായെന്നും അതിന് ശേഷമാണ് യുവതി ജീവനൊടുക്കിയെന്നുമാണ് അരുൺ പൊലിസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഏഴംകുളം കെ എസ് ഇബി ഓഫീസിലെ താൽകാലിക ഡ്രൈവറാണ് അരുൺ. പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു. അരുൺ ഷെഹനയുടെ മുഖത്ത് അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തതായും പറയുന്നു. ഷെഹന ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ എന്തുകൊണ്ട് തടഞ്ഞില്ല എന്ന പൊലീസിൻ്റെ ചോദ്യത്തിന് ഇയാൾ മറുപടി പറഞ്ഞില്ല.
തിങ്കൾ രാത്രി 7 ന് ആയിരുന്നു ഷെഹന ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴാണ് സ്‌റ്റെയർ കേസിൽ തൂങ്ങിയ നിലയിൽ ഷെഹനയെ കാണുന്നത്. ആ സമയം ശരീരത്തിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. സുഹൃത്ത് അരുൺ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. മരണം കൊലപാതകമാണെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചു.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹനയുടെ വിവാഹ മോചനക്കേസും നടന്നു കൊണ്ടിരിക്കുകയായിരുന്നു





