കോട്ടയം : മലങ്കരസഭാ സ്ഥാപകനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ വെള്ളിയാഴ്ച്ച ആചരിക്കും. സഭയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവയുണ്ടാകും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എ.ഡി 54-ൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിരണം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും.
ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികനാകും. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 7ന് ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന നടത്തും.
രാവിലെ 6.15ന് പ്രഭാതനമസ്ക്കാരം. വിശുദ്ധ കുർബാനയെത്തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, നേർച്ചവിളമ്പ്. മലങ്കരസഭാ തർക്കത്തിൽ അന്തിമ തീർപ്പ് കൽപ്പിച്ച 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടുള്ള ആദരസൂചകമായി കൃതജ്ഞതാദിനം ആചരിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ വൈകീട്ട് 6.30ന് കൃതജ്ഞതാ ദിനാചരണം നടക്കും. സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.





