പത്തനംതിട്ട : ഗുണ്ടകളെ പിടികൂടാനുള്ള പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് “ഓപ്പറേഷൻ ഗ്രിപ് 2.0 ” ജില്ലയിലും സജീവം. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ തിരച്ചിലിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 18 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്ത് എത്തിയതോടെയാണ് ഗുണ്ടകളെ പിടികൂടാനുള്ള സ്പെഷ്യൽ ഡ്രൈവുമായി ജില്ലയിലും പൊലീസ് അരയും തലയും മുറുക്കി ഇറങ്ങിയത്.
പിടികിട്ടാപ്പുള്ളികൾ, കാപ്പ കേസ് പ്രതികൾ, ജാമ്യത്തിലിറങ്ങിയ ശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, മുങ്ങിയവർ, കുറ്റവാളികളെ സ്പോൺസർ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ ഗ്രിപ്പ് സ്പഷ്യൽ ഡ്രൈവ് ആരംഭിച്ചത്.അന്വേഷണത്തിൻ്റെ ഭാഗമായി ജില്ലയിൽ 16 വാറങ്ങുകൾ നടപ്പാക്കി.
ഗുണ്ടാ ബന്ധം തെളിയുന്നതിന് 103 പേരെ ചോദ്യം ചെയ്തു. വാറണ്ട് പ്രകാരം 22 പേരെ പിടികൂടി. 1821 പേരെ പരിശോധന നടത്തി. പുതിയതായി 39 കേസുകൾ രജിസ്റ്റർ ചെയ്തു. 1879 വാഹനങ്ങളും ജില്ലയിലെ 22 അതിർത്തി സ്ഥലങ്ങളും പരിശോധിച്ചു. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് 30 പേരെ ചോദ്യം ചെയ്തു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി നാല് പേർക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനകൾ ഇനിയും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗ്രിപ് പദ്ധതിയാണ് ഇപ്പോൾ സംസ്ഥാന വ്യാപകമായി പുനരാരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സെൽ ആണ് എല്ലാ ജില്ലയിലെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് .
പദ്ധതിയുടെ ആദ്യ ലക്ഷ്യം അർജുൻ ആയങ്കി ആയിരുന്നു. അയാളുടെ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടി സേനയുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നതായിരുന്നു എഡിജിപി പൊലീസ് സേനയ്‌ക്ക് നൽകിയ നിർദേശം. 48 മണിക്കൂറിനുള്ളിൽ അത് വിജയിക്കുകയും ചെയ്തു. അതിൻ്റെ ചുവട് പിടിച്ചാണ് ഓപ്പറേഷൻ ഗ്രിപ് എല്ലാ ജില്ലയിലും നടപ്പാക്കുന്നത്.





