തിരുവനന്തപുരം : വന്ദേഭാരത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. എഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥർ, പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർ, വിദ്യാർത്ഥികൾ, ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി സുരേഷ്ഗോപിയാണ് സ്റ്റോപ്പ് അനുവദിച്ച കാര്യം അറിയിച്ചത്. കണ്ണൂരിനും കാസർഗോഡിനും ഇടയിൽ ട്രെയിൻ സ്റ്റോപ്പുകളുടെ അഭാവം മൂലം ഉത്തരമലബാറിലെ യാത്രക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
നമ്മുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും വളരെ വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത റെയിൽവേ മന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.






