ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ജില്ലയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് പൊതുനീരിക്ഷകരായ പി മോഹൻ ഗാന്ധി, പദും സിംഗ് അൽമ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തീകരിച്ചു.
ജില്ലയിലെ 1898 പോളിങ് ബൂത്തുകളിക്ക് 20 ശതമാനം റിസർവ് ജീവനക്കാർ ഉൾപ്പെടെ 9116 ജീവനക്കാരെയാണ് രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിയോഗിച്ചത്. 2279 പ്രിസൈഡിങ് ഓഫീസർമാർ, 2279 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 4558 പോളിങ് ഓഫീസർമാർ എന്നിവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇവരെ നിയോഗിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാണ്.
നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ഉത്തരവ് സംബന്ധിച്ച് എംസ്എംസ് ലഭിക്കും. ഓർഡർ വെബ് സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. പോളിംഗ് ഡ്യൂട്ടിക്ക് എത് അസംബ്ളി സെഗ്മെൻറിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഉത്തരവിലുണ്ട്. വകുപ്പ്, സ്ഥാപനമേധാവികൾക്ക് നിയമന ഉത്തരവ് order.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാവും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം മാർച്ച് 31 മുതൽ ആരംഭിക്കും. രാവിലെ 10 മുതൽ 5 മണി വരെ രണ്ട് സെഷനുകളിലായാണ് പരിശീലനം.






