തിരുവനന്തപുരം : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചിട്ടുള്ളതാണ്.
ഇതിനായി ജോലി ചെയ്ത ബി എൽ ഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്ക്കരണം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത ബി എൽ ഒ മാർക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശാനുസരണം സ്പെഷ്യൽ ഡ്രൈവ് എന്ന വിഭാഗത്തിൽ അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു നിർദേശമുണ്ട്.
ബി എൽ ഒ മാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ പന്ത്രണ്ടായിരം രൂപയും ബി എൽ ഒ സൂപ്പർവൈസർക്ക് വാർഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്.






