തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സ്‌കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. രക്ഷാകർത്താക്കൾക്കായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.
പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.






