കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും എട്ടു വയസ്സായ മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം മകളെയും കൊണ്ട് അർധരാത്രിയിൽ വീടു വിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും മകള്‍ക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
തേനീച്ചക്കുത്തേറ്റ മകളെയും കൊണ്ട് നാലു ദിവസമായി മെഡിക്കൽ കോളജിൽ ആയിരുന്ന യുവതി ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ രാത്രിയാണ് ക്രൂര മർദനമുണ്ടായത്. ഭർത്താവ് മയക്കുമരുന്ന് ലഹരിയില്‍ വീടിന് അകത്തുവെച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും തങ്ങളെ ഓടിച്ചതായി യുവതി പറയുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും യുവതി പറഞ്ഞു. യുവതിയുടെ തലയ്ക്കും പരുക്കുണ്ട്. താമരശ്ശേരി പൊലീസ് കേസെടുത്തു.