തിരുവനന്തപുരം : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിർദ്ദേശം നൽകി.
ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപീകരിക്കും . ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. ക്യാമറാ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യും .ഇതോടൊപ്പം വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽമുക്തമാക്കുക എന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മറ്റു നിയമനടപടികളും ശക്തമാക്കും. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ക്യാമ്പയിനിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും.എല്ലാ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും കൂട്ടായ്മകളും വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.