പത്തനംതിട്ട: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി മുരളീധരൻ നായരുടെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളിക്ക് നൽകിയത്.
പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്.
മുരളീധരൻ നായരുടെ മക്കളായ ഗ്രേഷ്മ എം നായർ, ഗിരീഷ് എം നായർ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ മോഹനൻ നായർ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻറർ മാനേജർ സഫറുള്ള, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.