പത്തനംതിട്ട: അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശംവച്ച് അനധികൃതമായി വിൽപ്പന നടത്തിയതിന് ഒരാളെ മൂഴിയാർ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങമൂഴി അമ്പലത്തുങ്കൽ വീട്ടിൽ എ കെ രാജു( 65)ആണ് പിടിയിലായത്.
4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. അങ്ങമൂഴി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപത്ത് റോഡരികിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. അളവിൽ കവിഞ്ഞ് മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിനു മൂഴിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂഴിയാർ പോലീസ് ഇൻസ്പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നാണ് രാജുവിനെ പിടികൂടിയത്. പോലീസ് സ്ഥലത്ത് എത്തുമ്പോൾ, കുപ്പിയിൽ നിന്നും മറ്റൊരാൾക്ക് ഗ്ലാസ്സിൽ മദ്യം പകർന്നുകൊടുക്കുന്നതും, കുടിച്ചിട്ട് രാജുവിന് അയാൾ തിരികെ കൊടുക്കുന്നതും കണ്ടു. ആങ്ങമുഴി വേങ്ങതോട്ടത്തിൽ ബിജു(38)വാണ് ഇയാളിൽ നിന്നും പണം നൽകി മദ്യം വാങ്ങിക്കുടിച്ചത്. കേസിൽ ബിജുവിനെ രണ്ടാം പ്രതിയാക്കി.
വിദേശമദ്യം ചിറ്റാർ ബിവറേജസ് ഷോപ്പിൽ നിന്നും വാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.