പ്രത്യേക പരിശീലനം ലഭിച്ച സ്‌നേക്ക് റെസ്‌ക്യൂ ടീമുകളും ഇക്കോ ഗാര്‍ഡുകളും പാതയിലുടനീളം സജീവമായി നിലയുറപ്പിച്ചതോടെ മനുഷ്യ വന്യജീവി സംഘര്‍ഷം പൂര്‍ണമായും ഒഴിവാക്കി. സി.സി.ടി.വി. കാമറ, റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം വഴി വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിച്ചു. മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വഴി ഭക്തര്‍ക്ക് ആവശ്യമായ അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കി.
സീസണിന് മുന്നോടിയായി സുരക്ഷയുടെ ഭാഗമായി പമ്പ പ്രദേശത്തുനിന്ന് 61 കാട്ടുപന്നികളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാര്‍പ്പിച്ചു. തീര്‍ത്ഥാടന കാലയളവില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി പമ്പ ശബരിമല മേഖലകളില്‍ നിന്ന് 232 സ്‌നേക്ക് റെസ്‌ക്യൂ നടത്തി. വനത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യം എത്തുന്നത് നിയന്ത്രിക്കുന്നതിനായി അഴുതക്കടവിലും പമ്പയിലും പ്രത്യേക പ്ലാസ്റ്റിക് പരിശോധന കൗണ്ടറുകള്‍ സ്ഥാപിച്ചു. അഴുതക്കടവ്, സത്രം, പമ്പ മേഖലകളില്‍ നിന്നായി 2,400 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും 20 കിലോഗ്രാം ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന് കൈമാറി.
വനംവകുപ്പ് നേരിടേണ്ടിയിരുന്ന പ്ലാസ്റ്റിക് വെല്ലുവിളി ഒരു പരിധിവരെ കുറയ്ക്കാനായി. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കാനനപാതയില്‍ അഞ്ച് അടിയന്തര മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ച 233 അയ്യപ്പഭക്തരെ സ്‌ട്രെച്ചറില്‍ ചുമന്ന് ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മകരവിളക്ക് കാലയളവില്‍ വലിയാനവട്ടത്ത് വനംവകുപ്പ് സജ്ജീകരിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ 9,000 ഭക്തര്‍ക്ക് ചികിത്സ നല്‍കി.
പമ്പ ശബരിമല പാതയില്‍ പ്രവര്‍ത്തിച്ച ആംബുലന്‍സ് സര്‍വീസ് അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായി. അഴുതക്കടവ് മുതല്‍ പമ്പ വരെ 18.350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാതയില്‍ എട്ട് സാപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 176 സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. ഇവിടങ്ങളില്‍ വിശ്രമ സൗകര്യങ്ങള്‍, ഭക്ഷണം, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കി.






