തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും. തൃശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ഔസേപ്പച്ചനൊപ്പം രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി.
ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ ആഹ്വാനം ചെയ്തു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്‌ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ അഭിപ്രായപ്പെട്ടു. പോസിറ്റീവ് രാഷ്‌ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്ന് ഫക്രുദ്ദീന്‍ അലി പറഞ്ഞു.
നല്ല രാഷ്‌ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നും കക്ഷി രാഷ്‌ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി ഗോപാലകൃഷ്ണൻ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാൻ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഇഷ്ടമാണ് ഫക്രുദ്ദീൻ അലി പറഞ്ഞു.
ബി ഗോപാലകൃഷ്ണൻ ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിക്ക് ഒപ്പം അണിചേരണമെന്ന് ഔസേപ്പച്ചനോടും ഫക്രുദ്ദീൻ അലിയോടും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.