കോട്ടയം: സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിൽ നിന്നും കോട്ടയം സ്വദേശികൾ രക്ഷപെട്ടു. സെക്കൻഡ് ഹാൻഡ് ബെലോനോ വിൽപ്പനയ്ക്ക് ഉണ്ട് എന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. കാറിന് അഡ്വാൻസ് ആയി പണം നിക്ഷേപിക്കണം എന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം സമ്മർദം ചെലുത്തിയത്. പണം നേരിട്ട് നൽകാമെന്ന് കോട്ടയം വാഗ്ദാനം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സെക്കൻഡ് ഹാൻഡ് ബെലേനോ വിൽപ്പനയ്ക്ക് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോട്ടയം സ്വദേശികൾ ഫോണിൽ ബന്ധപ്പെട്ടത്. ഫെയ്സ്ബുക്കിൽ കണ്ട നമ്പരിൽ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. കാർ തൃശൂർ കൊടുങ്ങല്ലൂരിൽ ഉണ്ടെന്നും പലരും കാർ വാങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ട് എന്നും , അഡ്വാൻസ് ആയി അടിയന്തരമായി 10000 രൂപ നൽകണമെന്നും ഇടപാടുകാരൻ അറിയിച്ചു. പണം അടയ്ക്കുന്നതിനായി വാട്സ്അപ്പ് നമ്പരിൽ നിന്നും ക്യു ആർ കോഡും അയച്ചു നൽകി.
തുടർന്ന് കാർ വാങ്ങാനായി കോട്ടയം സ്വദേശികൾ ഇന്ന് രാവിലെ കൊടുങ്ങല്ലൂരിനു പുറപ്പെടാൻ തീരുമാനിച്ചു. എന്നാൽ, ഫോണിൽ ബന്ധപ്പെട്ട ഇടനിലക്കാരൻ ഗൂഗിൾ പേയായി അടിയന്തരമായി പണം അയച്ചു നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിനായി ഗൂഗിൾ പേയുടെ ക്യൂ ആർ കോഡും അയച്ചു നൽകി. എന്നാൽ, ഇതിൽ സംശയം തോന്നിയ ഇടപാടുകാർ തങ്ങളുടെ പ്രതിനിധി കൊടുങ്ങല്ലൂരിലുണ്ടെന്നും നേരിട്ട് എത്തി പണം നൽകാമെന്നും അറിയിച്ചു. ഇതോടെ ക്യ ആർ കോഡ് ഡിലീറ്റ് ചെയ്ത തട്ടിപ്പുകാരൻ സ്ഥലം വിട്ടു.






