ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ഗൂഢാലോചനയെന്ന് എൻ ഐ എ റിപ്പോർട്ട്. ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി കണ്ടെത്തിയ ഹാഷ്മി മൂസ , അലി ഭായി എന്നീ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ഭീകരര്‍ പഹല്‍ഗാമിലെത്തിയെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും എന്‍ഐഎ പറയുന്നു.ഓവർ ഗ്രൗണ്ട് വർക്കേഴ്സ് എന്ന ശൃംഖലയുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത്. ഭീകരാക്രമണത്തിനടുത്ത ദിവസങ്ങളില്‍ ബൈസരണ്‍ പ്രദേശത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എൻഐഎയും സുരക്ഷാ ഏജൻസികളും ചേർന്ന് ഇതുവരെ 2,800-ലധികം പേരെ ചോദ്യം ചെയ്തു. 150-ലധികം പേരാണ് കസ്റ്റഡിയിലുള്ളത്.കുപ്‌വാര, പുല്‍വാമ, അനന്ത്‌നാഗ്, ബാരാമുള്ള ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ തിരച്ചില്‍ തുടരുകയാണ്.