തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികള്‍ക്കെതിരെ നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളില്‍നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന ജില്ല സപ്ലൈ ഓഫിസർമാരുടെ (ഡി.എസ്.ഒ) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപാരികളുടെ കട സസ്പെൻഡ് ചെയ്യാനും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടികള്‍ സ്വീകരിക്കാനും റേഷനിങ് കണ്‍ട്രോളർ നിർദേശം നല്‍കിയത്.
ഈ മാസം 21 മുതല്‍ റേഷൻ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള 13,989 റേഷൻ കടകളില്‍ എഴുന്നൂറില്‍ താഴെ കടകളില്‍ മാത്രമാണ് മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടുള്ളൂ. വ്യാപാരികളുടെ നിസ്സഹകരണമാണ് ഇതിന് പിന്നിലെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ ആരോപണം.
നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 240 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോകളില്‍ 30 ഡിപ്പോകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. ഇതേതുടർന്ന് വിതരണം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ജില്ലകളിലെ ഡിപ്പോകളിലൊന്നും മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടില്ലെന്ന് വ്യാപാരികള്‍.
എന്നാല്‍ സർക്കാറിന്‍റെ പിടിപ്പുകേടാണ് മണ്ണെണ്ണ വിതരണം പാളാൻ കാരണമെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ ആരോപണം.