തിരുവല്ല : തിരുവല്ലയിലെ ഭൂപ്രകൃതിക്ക് അനുസൃതമായി റോഡുകൾ നിർമ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരുവല്ല നിയോജക മണ്ഡലത്തിലെ കടപ്ര – വീയപുരം റോഡിൻറെ നിർമ്മാണ ഉദ്ഘാടനം നിരണം പഞ്ചായത്ത് മുക്കിലും കാഞ്ഞിരത്തുംമൂട് – ചാത്തങ്കേരി റോഡിൻറെ നിർമ്മാണ ഉദ്ഘാടനം മണക്ക് ആശുപത്രിക്ക് സമീപവും നിർമ്മാണം പൂർത്തിയായ സ്വാമിപാലം – മേപ്രാൽ – കൊമ്മൻകേരിചിറ – അംബേദ്കർ കോളനി റോഡിൻറെ ഉദ്ഘാടനം മേപ്രാൽ ജംഗ്ഷനിലും നിർവഹിക്കുകയായിരുന്നു മന്ത്രി.
കാലവർഷം കടുക്കുമ്പോൾ വെള്ളം കയറുന്ന, കുട്ടനാടിനോട് ചേർന്നുള്ള ഭൂപ്രകൃതിയുള്ള പ്രദേശങ്ങൾ തിരുവല്ലയിൽ ഉണ്ട്. ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളിൽ ആയതിനാൽ സർക്കാർ പ്രത്യേക പ്രാധാന്യം നൽകിയാണ് നിർമ്മാണം നടത്തുന്നത്. പല സ്ഥലങ്ങളിലും ഉയരം കൂട്ടി സംരക്ഷണഭിത്തിയും കലിംഗും ഓടയും നിർമ്മിച്ച് ആധുനിക നിലവാരത്തിലാണ് റോഡുകളുടെ നിർമ്മാണം നടത്തുന്നത്.
ഇതിനായി മന്ത്രിസഭയുടെ അംഗീകാരത്തോടെ അധിക തുക അനുവദിച്ചു. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് ഉറപ്പാക്കും.
സംസ്ഥാനത്ത് പൊതുമരാമത്തിന്റെ 15,000 കിലോമീറ്ററിലധികം റോഡുകൾ
ബിഎം ബിസി നിലവാരത്തിൽ നിർമ്മിച്ചു. അഞ്ചുവർഷംകൊണ്ട് 50 ശതമാനമാണ് ലക്ഷ്യം വച്ചതെങ്കിലും 3.5 വർഷത്തിൽ 60 ശതമാനം റോഡുകളും ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. മേപ്രാൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആൻ്റോ ആൻ്റണി എംപി മുഖ്യാതിഥിയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ അനു, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, തദ്ദേശസ്ഥാപന അധ്യക്ഷർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.