തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അപഹരണക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഇടപാടാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തി. ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കര്‍ണാടകയിലെ ശ്രീറാംപുര വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.






