കോഴഞ്ചേരി : വീഡിയോ കോൾ ചെയ്ത് അന്ധേരി പോലീസെന്നും, സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ് (20) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തിൽ വീട്ടിൽ നിന്നാണ് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തടിയൂർ സ്വദേശിയുടെ പണമാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിൽ നിന്നും പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും, നരേഷ് ഗോയൽ എന്നയാൾ ഈ ആധാർ കാർഡ് ഉപയോഗിച്ച് 6 കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം ആവശ്യപ്പെട്ടുള്ള ഭീഷണിയിൽ ഭയന്നുപോയ ഇദ്ദേഹം പെരിങ്ങനാടുള്ള സർവീസ് സഹകരണബാങ്കിലെ അക്കൗണ്ടിൽ നിന്ന് പ്രതികളുടെ കോൽക്കൊത്ത ഹാറ്റിഭാഗൻ ഐസിഐ സിഐ ബാങ്ക് അക്കൗണ്ടിലേക്ക് 2024 ഒക്ടോബർ 10 ന് 7,50,111 രൂപ അയച്ചുകൊടുത്തു. തുടർന്ന് 15 ന്, കൊടുമൺ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ ഗുജറാത്ത് വാഡോദര ഐസിഐ സിഐ ബാങ്കിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാർ മാറ്റിയെടുക്കുകയായിരുന്നു. ആകെ 37,61,269 രൂപയാണ് പ്രതികൾ വീഡിയോ കോൾ വഴി തട്ടിയെടുത്തത്.
ഈ തുകയിൽ 6,500,00 രൂപ രണ്ടാം പ്രതിയുടെ പാലക്കാട് ചേർപ്പുളശ്ശേരിയിലെ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 15 ന് വഡോദര ഐസിഐസി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും മാറ്റിയെടുത്തു.
ഒന്നാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണം കോയിപ്രം പോലീസ് ഊർജ്ജിതമാക്കി. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.