ന്യൂഡൽഹി :13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി. മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു .2013 ഓഗസ്റ്റ് 20ന് ഛണ്ഡീഡ് യൂനിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന ഹരിഷ് ഹോസ്റ്റലിന്‍റെ നാലാമത്തെ നിലയിൽ ബാൽക്കണയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റ ജീവൻ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മകന്‍റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കൾ 2024 ൽ ദയാവധത്തിനായി ഡൽഹി ഹൈകോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു. ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിർമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.






