തിരുവല്ല: യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയും പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്. 17 ന് രാത്രിയും പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം.
ആദ്യതവണ വീട്ടിൽ അതിക്രമിച്ചുകടന്ന ഇയാൾ, യുവതിയുടെ കിടപ്പുമുറിയുടെ വാതിൽ അടച്ചശേഷം മുഖത്തടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്യുകയായിരുന്നു. യുവതി ബഹളം ഉണ്ടാക്കിയതോടെ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ എട്ടു മണിക്കെത്തി അതിക്രമം ആവർത്തിച്ചു.
യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പാസ്പോർട്ട് എടുത്തു കടന്നുകളയുകയായിരുന്നു. സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി സി പി ഓ ശില്പ രേഖപ്പെടുത്തി, തുടർന്ന് എസ് ഐ കെ സുരേന്ദ്രൻ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
യുവതിയും പ്രതിയും മുമ്പ് പരിചയക്കാരായിരുന്നു, അടുപ്പത്തിലായശേഷമാണ് ഇയാൾക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന്, യുവതി ഇയാളിൽ നിന്ന് അകലുകയും, വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു.
എസ് ഐയുടെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ അന്വേഷണത്തിൽ, പ്രതിയെ ഉച്ചക്ക് ഒരു മണിയോടെ ആലുംതുരുത്തിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു