തിരുവല്ല: കുറ്റൂർ ആറാട്ടുകടവ് – ഓതറ റോഡിൻ്റെ ടാറിങ്ങ് പണികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് പണികൾ ആരംഭിച്ചത്. റോഡ് പണിയെ തുടർന്ന് നാളുകളായി യാത്ര ദുരിതം നേരിടുകയായിരുന്നു പ്രദേശവാസികൾ. കാൽനടയായും, ഇരുചക്ര വാഹനത്തിലും കടന്നു പോകാൻ സാധിക്കാത്ത വിധത്തിലായിരുന്നു റോഡിന്റെ അവസ്ഥ.
2021 -22 വർഷത്തെ ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൻ ഉൾപ്പെടുത്തി കുടിവെള്ള പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള പണികൾക്ക് 2025 ൽ 5.173 കോടി രൂപായുടെ പദ്ധതിയിലാണ് ആറാട്ടുകടവ് മുതൽ ഓതറ ആൽത്തറ കവല വരെ ദേശീയ നിലവാരത്തിലേക്ക് പണികൾ തുടക്കമിട്ടത്.
2022 ൽ കരാർ ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയെങ്കിലും കലുങ്കിന്റെയും റോഡിന്റെ സംരക്ഷണഭിത്തിയുടെയും നിർമ്മാണം നടന്നുവരവേ ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടിൽ തുടങ്ങിയതിനാൽ റോഡ് നിർമ്മാണം തടസ്സപ്പെട്ടു. ഇക്കാരണത്താൽ കാലാവധിക്കുള്ളിൽ പണികൾ പൂർത്തീകരിക്കുവാൻ സാധിക്കാത്തതിനാൽ തന്നെ ഒഴിവാക്കണമെന്ന കരാറുകാരന്റെ അപേക്ഷ പരിഗണിച്ച് സർക്കാർ 2024 ജൂൺ മാസത്തിൽ കരാറുകാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ടു.
പിന്നീട് പൈപ്പിടിൽ മൂലമുണ്ടായ കേടുകൾ പരിഹരിക്കുന്നതിനുള്ള തുക (52.45 ലക്ഷം രൂപ) കൂടി ഉൾപ്പെടുത്തി 5.173 കോടി രൂപയുടെ പുതുക്കിയ സാങ്കേതികാനുമതി നൽകി മൂന്നു പ്രവശ്യം ടെണ്ടർ ചെയതുവെങ്കിലും ആദ്യത്തെ രണ്ടുതവണയും ആരും പ്രവൃത്തി ഏറ്റെടുത്തിരുന്നില്ല. മൂന്നാമത്തെ ടെണ്ടറിൽ സാങ്കേതികാനുമതി പ്രകാരമുള്ള തുകയെക്കാൾ കൂടിയ നിരക്കായതിനാൽ പ്രത്യേകാനുമതി വേണ്ടിയിരുന്നു.
ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പും സാങ്കേതിക വിഭാഗവും വിശദമായ പരിശോധന നടത്തി കൂടുതൽ റിപ്പോർട്ടുകൾക്കായി പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് നൽകിയിരുന്നു. വിശദമായ പരിശോധനകൾക്കും ടെണ്ടർ സമർപ്പിച്ച കരാറുകാരനുമായി നടത്തിയ ചർച്ചകൾക്കും ശേഷമാണ് വീണ്ടും പണികൾ ആരംഭിച്ചത്.






