തിരുവനന്തപുരം: സർക്കാരിനെതിരെ ജനവികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്. എൽ ഡി എഫ് ന് എതിരെ യുഡിഎഫ് കള്ളകഥ പ്രചരിപ്പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിന് മാധ്യമ പിന്തുണയുമുണ്ടെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
കേരളത്തിൻ്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമല സ്വർണ്ണ കേസിൽ കളളക്കഥ പൊളിഞ്ഞു. എസ്ഐആർ പിണറായി സർക്കാർ പദ്ധതി എന്ന പച്ചക്കളളം വരെ പ്രചരിപ്പിച്ചിരുന്നു.
ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടേണ്ട ആവശ്യകത ബോധ്യപ്പെട്ടു. യുഡിഎഫിന്റെ വർഗീയ പ്രചരണത്തിനെതിനെ ജാഗ്രത വേണമെന്ന് ജനങ്ങൾ തന്നെ പറഞ്ഞു. അല്ലെങ്കിൽ തെറ്റായ പ്രചരണത്തിൽ വീണു പോകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിയമ സഭ തെരഞ്ഞെപ്പിൽ എൽഡിഎഫി നൊപ്പം നിൽക്കുമെന്ന് ജനങ്ങൾ ഉറപ്പ് നൽകി. ജനങ്ങൾ നൽകിയ നിർദേശങ്ങൾ അടുത്ത പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രചാരണ ആയുധമാക്കി. ആരേയും സംരക്ഷിക്കില്ലെന്ന് സിപിഐഎം തുടക്കം മുതൽ പറഞ്ഞു. മാധ്യമങ്ങൾക്ക് പഴയ ഊർജമില്ലെന്നും യുഡിഎഫിനും ബിജെപിക്കും ഒപ്പം മാധ്യമങ്ങളും ആയുധം നഷ്ടപ്പെട്ടവരായി, പഴയ ഉശിരില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്തിനാണ് സോണിയയെ പോറ്റി കാണാൻ പോയത് എന്നതിന് മറുപടി ഇല്ല. സ്വർണം കട്ടയാളും വിറ്റ ആളും സോണിയയെ കാണാൻ പോയി. സ്വർണ കൊള്ള വിഷയം ഉന്നയിച്ചത് ശരിയായില്ല എന്ന നിലപാട് രാഹുൽ ഗാന്ധിക്ക് ഉണ്ടായി.
കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശന്റെ പ്രതികരണം. പോറ്റിയെ കയറ്റിയത് യുഡിഎഫ് എന്ന് വ്യക്തമായി. നിയമസഭയിൽ യുഡിഎഫ് ഒളിച്ചോടി. അടിയന്തര പ്രമേയം ചർച്ചയായാൽ പ്രതിക്കൂട്ടിലാകും എന്ന് പേടി. സോണിയ ബന്ധം ചർച്ചയാകും പ്രതിക്കൂട്ടിൽ ആകും എന്ന് മനസിലാക്കിയാണ് ഒളിച്ചോടിയതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.






