വാഷിംഗ്‌ടൺ : യുഎസ് സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെ തുടർന്ന് എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും ട്രംപ് വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ് കോടതിയുടെ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തതാണെന്ന് ആരോപിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ കോടതി വിധി ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള വ്യാപാര പങ്കാളികൾ മുൻപ് നിശ്ചയിച്ച ഉയർന്ന തീരുവയ്ക്കു പകരം താൽക്കാലികമായി 10 ശതമാനം തീരുവ നൽകിയാൽ മതിയെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി.






