ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തിരിച്ചടിയാവാതിരിക്കാന്‍ രാജി ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്നതും ആകാംക്ഷയിലാണ്
പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും കെഎസ്‌യുവും മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തും.






