പത്തനംതിട്ട : ഒഡീഷ സ്വദേശി അജിത്ത് ചിഞ്ചണിയുമായി 14 കിലോയിലധികം കഞ്ചാവ് കൈമാറ്റ ഇടപാട് നടത്തിയ ആളെ തിരുവല്ല പോലീസ് പിടികൂടി.
ഇരവിപേരൂർ വള്ളംകുളം കോഴിമല അനു ഭവൻ വീട്ടിൽ സിപ്ലി എന്ന സുധീഷ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരി ഭാഗത്തുനിന്നാണ് ഇയാളെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. 2019 ൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും, കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണ്.
തിരുവല്ല കാട്ടൂക്കര റോഡിൽ കെഎസ്ആർടിസിക്ക് സമീപം വെച്ചാണ് ഒഡീഷ സ്വദേശിയെ 14 കിലോയിലധികം തൂക്കം വരുന്ന കഞ്ചാവുമായി സംഘവും തിരുവല്ല പോലീസും ചേർന്ന് പിടികൂടിയത്. രണ്ട് ബാഗുകളിലായി മാസ്കിങ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ 7 പൊതികളിലായാണ് കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
ദിവസങ്ങളായി യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തിരുവല്ലയിൽ ഉള്ള ഒരാൾക്ക് വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിൽ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യംചെയ്യുകയും, ഫോൺ പരിശോധിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
സ്ഥിരം കഞ്ചാവ് വാഹകനാണ് ഒന്നാം പ്രതി, രണ്ടാഴ്ച്ചക്ക് മുമ്പും ഇയാൾ ഒഡിഷയിൽ നിന്നും തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒഡിഷയിൽ നിന്നും ട്രെയിനിൽ ചെങ്ങന്നൂരെത്തി, ബസിൽ തിരുവല്ലയിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു, ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്.
വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.