പത്തനംതിട്ട: പമ്പ മൂലക്കയം കിഴക്കേകടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്താൻ ശ്രമിച്ച നാലുപേരെ പിടികൂടി. എരുമേലി തുലാപ്പള്ളി ഈട്ടിക്കൽ വീട്ടിൽ സന്ദീപ് സുധാകരൻ(33), എരുമേലി തുലാപ്പള്ളി പാറക്കൽ ഗിരീഷ് കുമാർ (45), എരുമേലി കണമല വർക്കിൽ അരിപ്പറമ്പിൽ വീട്ടിൽ ബിജു ജോർജ് (50), കൊല്ലമുള ഐത്തലപടി ചരിവ് കാലയിൽ വീട്ടിൽ അഷറഫ് (23) എന്നിവരാണ് അറസ്റ്റിലായത്. 2 ലോഡ് ആറ്റുമണൻ പോലീസ് പിടിച്ചെടുത്തു. രണ്ടു
ടിപ്പറുകളും കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ അഞ്ചരയോടെ പമ്പാനദിയിൽ നിന്നും അനികൃതമായി ആറ്റുമണൽ വാരി കടത്താനുള്ള ശ്രമമാണ് പമ്പ പോലീസ് ഇടപെട്ട് തടഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്നാണ് നടപടി.
ആറ്റുമണലുമായാണ് ലോറികൾ പിടിച്ചെടുത്തത്, തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടപടികൾക്ക് ശേഷം ജിയോളജിക്കൽ വകുപ്പിന് വിട്ടുകൊടുത്തു. മണൽ കടത്താൻ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ എത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലും, പമ്പ എസ് എച്ച് ഓ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.
മൂന്ന് മാസത്തിനുള്ളിൽ 4 ടിപ്പറുകൾ പിടികൂടുകയും, മണൽ വാരുന്ന പത്തോളം ആളുകൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടർന്നും ശക്തമായ പരിശോധന നടത്തും. പരിശോധന നടത്തിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐമാരായ കെ വി സജി, ബിജുമോൻ, എസ് സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, ബിനുലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.