പത്തനംതിട്ട: പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായെന്ന വ്യാജ പരാതിയിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ കുടൽ പൊലീസ് മർദിച്ചതായി കുട്ടികളുടെ മാതാപിതാക്കൾ. കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും മാതാപിതാക്കൾ ആരോപിച്ചു.
അതിരാവിലെ ആണ് പൊലീസ് കുട്ടികളെ വീടുകളിൽ എത്തി കസ്റ്റഡിയിൽ എടുത്തത്. സ്‌കൂളിൽ നടന്ന ഒരു സംഭവം ചോദിക്കാനാണെന്നാണ് പൊലീസ് മാതാപിതാക്കളെ അറിയിച്ചത്. സ്വകാര്യ വാഹനത്തിലും പൊലീസ് ജീപ്പിലുമാണ് പൊലീസ് എത്തിയത്. കുട്ടികളെയും ഒപ്പം ഒരു രക്ഷിതാവിനെയുമാണ് സ്റ്റേഷനിൽ കൊണ്ടു വന്നത്.
തുടർന്ന് ചൈൽഡ് വെൽഫെയർ ഓഫിസിലെ ഇരുട്ടു മുറിയിലേക്ക് ഇവരെ മാറ്റിയ ശേഷം ചോദ്യം ചെയ്യാൻ തുടങ്ങി. കുറ്റം ചെയ്തെന്ന് വെളിപ്പെടുത്തിയാൽ വെറുതെ വിടാമെന്നും ഇല്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും പറഞ്ഞ് പൊലീസ് ഭീഷണി മുഴക്കിയെന്നും കുട്ടികൾ പറഞ്ഞതായി മാതാപിതാക്കൾ വെളിപ്പെടുത്തി.
കുട്ടികൾക്ക് ഭക്ഷണം പോലും നൽകിയില്ല. അവരെ പൊലീസ് അസഭ്യം പറയുകയും ചെയ്തു. വ്യാജ പരാതി നൽകിയ പെൺകുട്ടിയ്ക്ക് എതിരെയും വിദ്യാർഥികളെ മർദിച്ച പൊലീസിനെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു





