പത്തനംതിട്ട: പെരുനാട് മന്ദപ്പുഴയിൽ വൻപുരാവസ്തു ശേഖരം കണ്ടെത്തി. മഹാശിലായുത്തിലെ പെട്ടിക്കല്ലറ (സിസ്റ്റ് ബറിയൽ)കളുടെ കൂട്ടമാണ് കണ്ടെത്തിയത്. ശബരിമല താഴ് വരകളിലും നിലയ്ക്കലും കേന്ദ്രീകരിച്ച് പമ്പാതീരത്തുണ്ടായിരുന്ന പ്രാചീനമായ ജനവാസത്തിൻ്റെ തെളിവുകളെന്ന് ചരിത്ര ഗവേഷകർ. ഡസൻ കണക്കിന് പെട്ടിക്കല്ലറകൾ ചേർന്ന ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്.
ഏ ഡി 500 മുതൽ ബി സി 1200 വരെയാണ് ഇത്തരം ശവസംസ്കാരങ്ങളുടെ കാലമായി പൊതുവിൽ കണ്ടെത്തിയിട്ടുള്ളത്. ഇതു കൂടാതെ ഒരു മൂടിക്കല്ലിൽ കൊത്തിയ ചില പാറക്കോറലുകളും (പെട്രോഗ്ലിഫ്സ്) ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തമിഴ്നാട് കീലടി പുരാവസ്തു ഖനനത്തിൽ നിന്ന് ലഭിച്ച ഇരുമ്പുയുഗത്തിലെ തെളിവുകളുമായി ബന്ധം പശ്ചിമഘട്ട പ്രദേശത്തെ ഈ പുരാവസ്തു പ്രധാനമായ സ്ഥലത്തിനുണ്ടാകുമെന്ന് സമിതി വിലയിരുത്തി.
കാലഗണയിൽ തമിഴ്നാടിനേക്കാൾ പഴക്കം കണ്ടേക്കാം. ഇരുമ്പു നിർമാണത്തിൻ്റെ പ്രകൃതിദത്ത അസംസ്കൃത വസ്തുവായ ഇരുമ്പയിര് അടങ്ങിയ ലാറ്ററൈറ്റ് ഏറ്റവുമധികം ലഭ്യമായ സ്ഥലമാണ് പത്തനംതിട്ടയിലെ പമ്പാ നദീതട പ്രദേശങ്ങൾ എന്ന് പമ്പാ നദീതട പഠന ഗവേഷണസമിതി ഡയറക്ടർ ഡോ. രാജീവ് പുലിയൂർ അഭിപ്രായപ്പെട്ടു.
മുൻപ് പത്തനംതിട്ടയിലെ ഏനാദിമംഗലത്തു നിന്നും മറ്റു ചില പ്രദേശങ്ങളിൽ നിന്നും പെട്ടിക്കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും അടുത്തടുത്തായി വർദ്ധിച്ചതോതിലുള്ള കല്ലറകളുടെ കൂട്ടം കണ്ടെത്തുന്നത് ഇത് ആദ്യമാണ്. പമ്പാ നദിതട പഠനഗവേഷണ സമിതിയുടെ നേതൃത്വത്തിൽ ഉടനെ തുടർ അന്വേഷണം ആരംഭിക്കും. പുരാവസ്തു വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിൽ ഉദ്ഖനനപ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.
കണ്ടെത്തിയ പെട്ടിക്കല്ലറകളിൽ ഉദ്ഖനനം നടത്താൻ കേന്ദ്ര, സംസ്ഥാനപുരാവസ്തു വകുപ്പുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും പമ്പാനദീതട ഗവേഷണസമിതിയുടെ ആഭിമുഖ്യത്തിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഇത്തരത്തിൽ ശാസ്ത്രീയമായ നാടിൻ്റെ ചരിത്രം കണ്ടെത്തുമെന്നും പെരുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി. എസ് മോഹനൻ, സമിതി ഡയറക്ടർ ഡോ.രാജീവ് പുലിയൂർ, ചെയർമാൻ ബാബു തോമസ് എന്നിവർ അറിയിച്ചു.






