തിരുവനന്തപുരം : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടയിൽ 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് വിവരം.ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചുവെന്നുമാണ് വിവരം .സതീശനും ചെന്നിത്തലയും ഇന്നലെ നിരീക്ഷകരെ കണ്ട് നിലപാട് അറിയിച്ചിരുന്നു.
എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക് ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു .കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, ഉഷാ വിജയൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരിനു നേരെ ‘കെ.സി’ എന്നു രേഖപ്പെടുത്തിയിട്ടുള്ള രേഖയാണ് മുകുൾ വാസ്നിക്കിന്റെ കൈയിലുള്ളത്.
അതേസമയം, നിരീക്ഷകര്‍ക്ക് മുന്നില്‍ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയതായി പുറത്തുവന്ന ചിത്രങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു





