പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിപണിയിൽ തളർച്ച. നാട്ടിൻ പുറങ്ങളിൽ മത്സ്യ ക്ഷാമവും, ഉള്ളതിനാകട്ടെ വിലയുടെ ചാകരയും.
ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 360 രൂപയും അയലയ്ക്ക് 340 ഉം കിളിമീൻ വില 400 രൂപയും ആണ് ഇന്ന് ഉണ്ടായിരുന്നത്. വില വർധന കാരണം സാധാരണക്കാർ മീൻ വാങ്ങുന്നത് കുറവാണെന്ന് മൽസ്യ വ്യാപാരികൾ പറഞ്ഞു.
ഹോട്ടൽ വ്യാപാരികൾ മീൻ വാങ്ങുന്നതാണ് ഏക ആശ്വാസം. എങ്കിലും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. നിലവിൽ ചിക്കന് മീനിനേക്കാൾ വില കുറവായതിനാൽ ഒട്ടു മിക്കവരും ചിക്കൻ വാങ്ങുന്നതിലേക്ക് മടങ്ങിത്തുടങ്ങി. ഇത് മൽസ്യ വ്യാപാര മേഖലയിൽ തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.
ചിക്കന് ഇന്ന് 155 ആയിരുന്നു കിലോവില. തമിഴ്നാട്ടിൽ അടുത്ത ആഴ്ച ട്രോളിംഗ് നിരോധനം പിൻവലിക്കുന്നതോടെ പച്ച മീനിൻ്റെ വരവ് കൂടുമെന്നാണ് വ്യാപാരികൾ കരുതുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മീൻ വരുന്നതോടെ ഇവിടെയും വില കുറയുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ.





