ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അലിഗഞ്ചിൽ കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്‌നിബാധ പടര്‍ന്നതോടെ നിരവധി വിദ്യാര്‍ഥികള്‍ ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
അനിമേഷന്‍ പരിശീലനം നല്‍കിയിരുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിലെ എസി ഡക്റ്റിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സൂചന. കെട്ടിടത്തിൽ കൃത്യമായ എക്സിറ്റ് റൂട്ടുകൾ ഇല്ലാതിരുന്നതിനാൽ പലരും ഉള്ളിൽ കുടുങ്ങുകയായിരുന്നു. പാർപ്പിട ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയിരുന്ന കെട്ടിടം 2014ൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് .
മരണപ്പെട്ടവരിൽ ഭൂരിഭാഗവും 16നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്. കോച്ചിങ് സെൻ്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത് .സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്.





