തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സർക്കാർ. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര ഓൺലൈൻ യോഗം ചേർന്നു.
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി ‘ഡ്രൈ ഡേ’ ആചരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വെള്ളിയാഴ്ച ഡ്രൈ ഡേ ആചരിക്കും. സർക്കാർ ഓഫീസുകളിലും മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും ശനിയാഴ്ചയായിരിക്കും.
പൊതുജനങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ഞായറാഴ്ച ആണ് ഡ്രൈ ഡേ ആചരിക്കുക. ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
ഇതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ച് മുന്നോട്ട് പോകാനാണ് യോഗത്തിലെ തീരുമാനം. നിലവിൽ സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.
ഇന്നലെ മാത്രം സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത് 13,196 പേരാണ്. മലപ്പുറം ജില്ലയിലാണ് നിലവിൽ പനി വ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.





