ന്യൂഡൽഹി : ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപത്തിന് ജപ്പാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിൽ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയർത്തും.17 തന്ത്രപ്രധാന മേഖലകളിൽ ജപ്പാൻ വൻ നിക്ഷേപത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു.
ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്ക് ശേഷം നടത്തിയ സംയുക്ത പത്രക്കുറിപ്പിൽ, ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളികളിൽ ഒന്നായി ജപ്പാനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിൽ ഒരു “പുതിയ അധ്യായത്തിലേക്ക്” പ്രവേശിക്കുകയാണെന്ന് മോദി പറഞ്ഞു.





