പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി ഷിഗല്ലാ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിക്കുന്നത്. ആദ്യം ആറന്മുള എഴീക്കാട് ഉന്നതിയിലെ 10 വയസുകാരിക്കാണ് ഷിഗല്ല ബാധിച്ചത്. ഈ കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുള്ള 8 വയസുകാരിക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മന്ത്രി പി സി വിഷ്ണുനാഥിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിൽ രണ്ട് കുട്ടികൾ കുടി രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട് എന്ന് പത്തനംതിട്ട ഡിഎം ഒ അറിയിച്ചിരുന്നു. അതിൽ ആറൻമുള സ്വദേശിനിയായ 8 വയസുകാരിക്കാണ് ഇപ്പോൾ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ജില്ലയിൽ മറ്റൊരു കുട്ടി കൂടി ഷിഗല്ലാ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. ആദ്യം ഷിഗല്ലാ സ്ഥിരീകരിച്ച എഴീക്കാട് ഉന്നതിയിലെ 10 വയസുകാരിയുടേയും ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയുടെയും ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നും, രോഗബാധ സ്ഥിരീകരിച്ച 10 വയസുകാരിയുടേയും 8 വയസുകാരിയുടെയും നിരീക്ഷണത്തിലുള്ള കുട്ടിയുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും, ഡിഎം ഓ ഡോ. എൽ അനിതകുമാരി അറിയിച്ചിരുന്നു.
പഴകിയ ഭക്ഷണമാണ് രോഗബാധക്ക് കാരണമായത് എന്നാണ് ഇത് സംബന്ധിച്ച ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. ഇപ്പാൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയും ആദ്യം രോഗം സ്ഥിരീകരിച്ച 10 വയസുകാരിയും തലേ ദിവസത്തെ പൊറോട്ടായും ചിക്കനും കഴിച്ചിരുന്നതായും, നിരീക്ഷണത്തിലുള്ള കുട്ടി പഴകിയ പഫ്സ് കഴിച്ചിരുന്നതായും ഡിഎം ഓ അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.
അവലോകന യോഗത്തിലെ തീരുമാനമനുസരിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ ദിനമായി ആചരിക്കും.





