കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. ആളപായമില്ല. രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്.അപകടം ഉണ്ടാകുമ്പോൾ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .
ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം.പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് ഷീറ്റുകൾ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾ വീണത്.അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിരിക്കുകയാണ് .കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകിയേക്കും
സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും ആർപിഎഫ് ഓഫിസും ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകര്‍ച്ചയിലാണെന്നും കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ ഭാഗം പൊളിക്കാനുള്ള ബാരിക്കേഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്.മുൻകരുതൽ നടപടികളുടെ ഭാഗമായി അപായ റിബണും മറ്റും ഉപയോഗിച്ച് സ്ഥലം തിരിച്ചിരുന്നു.റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഓഡിറ്റ് വേണമെന്ന് സ്ഥലം സന്ദർശിച്ച മുഹമ്മദ് റിയാസ് എംഎൽഎ ആവശ്യപ്പെട്ടു.





