തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിച്ചത്.ഈ മാസം 13 ന് വൈകീട്ട് 5 മണി മുതല്‍ 14 ന് രാത്രി 9 മണി വരെയാണ് ഇടക്കാല ജാമ്യം.
വിവിധ ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരോട് നിയമം അനുശാസിക്കുന്ന വിധത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി അംഗത്വം റദ്ദാക്കിയ കൗണ്‍സിലര്‍മാരില്‍ സുഗതനും ഉള്‍പ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ബിജെപിയുടെ 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാല്‍ വധശ്രമക്കേസില്‍ ജയിലിലായതിനാല്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുഗതന്‍ കോടതിയെ സമീപിച്ചത്. ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു.
എന്നാൽ കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതി കൂടി സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഇളവ് ലഭിച്ചാല്‍ മാത്രമേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. നെടുമങ്ങാട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ സുഗതന്റെ അഭിഭാഷകര്‍ സത്യപ്രതിജ്ഞ ചെയ്യാനായി ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.





