റാന്നി: റാന്നിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും പെട്ടെന്ന് വെള്ളം ഉയരുകയും വെള്ളക്കെട്ട് ഒഴുകിപ്പോകാതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരാനും ദുരിതാശ്വാസത്തിനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. റാന്നിയിൽ പ്രളയ ദുരിത ബാധിതരെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും എത്തിയതായിരുന്നു അദ്ദേഹം.
ജില്ലയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ എൻ.ഡി.ആർ.എഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ദുരിതബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ മാർഗ്ഗമടക്കം ഭക്ഷണപ്പൊതികളും അടിയന്തര സഹായങ്ങളും എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു
വടശ്ശേരിക്കര, ളാഹ തുടങ്ങിയ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 300 മില്ലീമീറ്ററിലധികം അതിതീവ്ര മഴ പെയ്തതാണ് റാന്നിയിലും പരിസരപ്രദേശങ്ങളിലും പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായത്. പ്രധാന ഡാമുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും ധനസഹായം നൽകും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് 8 ലക്ഷം രൂപയും അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





