തിരുവല്ല: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ഉരുള്‍പൊട്ടലും പ്രളയവും മൂലം പ്രയാസമനുഭവിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും അവരുടെ വേദനയില്‍ പങ്കുചേരുന്നതായി ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
ഈ സാഹചര്യത്തില്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്യണം. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ കരുണയും സഹോദരസ്നേഹവും പ്രവര്‍ത്തിയിലൂടെ പ്രകടമാകണം. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നമ്മുടെ വികസന കാഴ്ചപ്പാടിനെയും പ്രകൃതിയോടുള്ള സമീപനത്തെയും പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.
ദൈവത്തിന്‍റെ സൃഷ്ടിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. പരിസ്ഥിതിയെ മാനിച്ചും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കുന്ന ജീവിതശൈലി സ്വീകരിക്കുവാന്‍ നാം പ്രതിജ്ഞാ ബദ്ധരാകണം. മാര്‍ത്തോമ്മാ സഭയുടെ വികസന വിഭാഗമായ കാര്‍ഡിലൂടെയും ഭദ്രാസന കേന്ദ്രങ്ങളിലൂടെയും സംഘടനകളിലൂടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ശ്രമിക്കുന്നു.
ഇതിനോടകം സഭയുടെ പല സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സഹായ ഹസ്തം ആവശ്യമുള്ളവര്‍ക്ക് മാര്‍ത്തോമ്മാ സഭാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ഐക്യത്തോടെയും സ്നേഹത്തോടെയും എല്ലാവരും മുന്നോട്ടുവരികയും വേണമെന്നു മെത്രാപ്പോലീത്താ ഓർമ്മിപ്പിച്ചു.





