പത്തനംതിട്ട : നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ഒരു വിദ്യാർഥി ചോദ്യപേപ്പർ മറ്റ് ചിലർക്ക് അയച്ചു കൊടുത്തു എന്നാണ് സിബിഐ കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. ഈ എം.ബി.ബി.എസ് വിദ്യാർത്ഥി പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ അടങ്ങിയ ക്വസ്റ്റ്യൻ ബാങ്ക് രാജസ്ഥാനിലെ സികാറിലുള്ള സുഹൃത്തുക്കൾക്കും ഹോസ്റ്റൽ ഉടമയ്ക്കും അയച്ചുകൊടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
വാട്സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകൾ വഴി ചോർന്ന ചോദ്യങ്ങൾ കൈമാറിയ വ്യാപ്തി പരിശോധിക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സന്ദേശ ശൃംഖലകളും കൊറിയർ വിവരങ്ങളും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന വിവരം കുറ്റപത്രത്തിൽ സിബിഐ ഉൾപ്പെടുത്തിയത്.
തെളിവുകൾ നശിപ്പിക്കാൻ ചാറ്റുകൾ ഡിലീറ്റ്ചെയ്തതായും കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നാണ് പത്തനംതിട്ടയിലേക്ക് മെസേജിഗ് ആപ്ലിക്കേഷൻസിലൂടെ കൈമാറ്റം നടന്നത്. രാജസ്ഥാനിലെ ഒരു കെമിസ്ട് അധ്യാപകന് അദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീടിൻ്റെ ഉടമസ്ഥൻ മേയ് 3 ലെ നീറ്റ് പരീക്ഷയുടെ പിഡിഎഫ് ഫയലുകൾ നൽകിയ ശേഷം ചോദ്യവുമായി ഒത്തുനോക്കാൻ നൽകിയതാണ് സംശയത്തിന് ഇട നൽകിയത്.
അധ്യാപകൻ ഈ വിവരം ഇമെയിൽ വഴി എൻ ടി എ യ്ക്ക് കൈമാറിയതാണ് അന്വേഷണത്തിന് തുടക്കമായത്. വീട്ടുടമയുടെ മകനും മുറി പങ്കിടുന്ന മറ്റൊരാളും പത്തനംതിട്ടയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ദേശീയ തലത്തിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി 13 പേർക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
നാഷണൽ ടെസ്റ്റിങ് ഏജൻസി ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ 3 വിഷയ വിദഗ്ദ്ധർ റഫ് പേപ്പറിൽ ചോദ്യങ്ങൾ എഴുതിയെടുത്ത് സുരക്ഷാ പരിശോധനകളില്ലാതെ പുറത്തെത്തിക്കുകയായിരുന്നു..ഈ ചോദ്യങ്ങൾ ഇടനിലക്കാർക്കും കോച്ചിങ് സെന്ററുകൾക്കും ലക്ഷങ്ങൾ വാങ്ങി കൈമാറുകയും തുടർന്ന് ഡിജിറ്റൽ മാധ്യമങ്ങൾ വഴി വിദ്യാർത്ഥികളിലേക്ക് എത്തുകയുമായിരുന്നു.





